Main pages

Surah Nooh [Nooh] in Malayalam

Surah Nooh [Nooh] Ayah 28 Location Makkah Number 71

إِنَّاۤ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦۤ أَنۡ أَنذِرۡ قَوۡمَكَ مِن قَبۡلِ أَن یَأۡتِیَهُمۡ عَذَابٌ أَلِیمࣱ ﴿1﴾

തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയച്ചു. നിന്‍റെ ജനതയ്ക്ക് വേദനയേറിയ ശിക്ഷ വരുന്നതിന്‍റെ മുമ്പ് അവര്‍ക്ക് താക്കീത് നല്‍കുക എന്ന് നിര്‍ദേശിച്ചു കൊണ്ട്‌

കാരകുന്ന് & എളയാവൂര്

നൂഹിനെ നാം തന്റെ ജനതയിലേക്ക് ദൂതനായി നിയോഗിച്ചു. “നോവേറിയ ശിക്ഷ വന്നെത്തും മുമ്പെ നിന്റെ ജനത്തിന് മുന്നറിയിപ്പ് നല്‍കുക”യെന്ന നിര്‍ദേശത്തോടെ.

قَالَ یَـٰقَوۡمِ إِنِّی لَكُمۡ نَذِیرࣱ مُّبِینٌ ﴿2﴾

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു.

കാരകുന്ന് & എളയാവൂര്

അദ്ദേഹം പറഞ്ഞു: \"എന്റെ ജനമേ, ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ്.

أَنِ ٱعۡبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِیعُونِ ﴿3﴾

നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.

കാരകുന്ന് & എളയാവൂര്

\"അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.

یَغۡفِرۡ لَكُم مِّن ذُنُوبِكُمۡ وَیُؤَخِّرۡكُمۡ إِلَىٰۤ أَجَلࣲ مُّسَمًّىۚ إِنَّ أَجَلَ ٱللَّهِ إِذَا جَاۤءَ لَا یُؤَخَّرُۚ لَوۡ كُنتُمۡ تَعۡلَمُونَ ﴿4﴾

എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അവധി വന്നാല്‍ അത് നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍.

കാരകുന്ന് & എളയാവൂര്

\"എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് ജീവിക്കാനവസരം നല്‍കും. അല്ലാഹുവിന്റെ അവധി ആഗതമായാല്‍ പിന്നെയൊട്ടും പിന്തിക്കുകയില്ല; തീര്‍ച്ച. നിങ്ങള്‍ അതറിഞ്ഞിരുന്നെങ്കില്‍.”

قَالَ رَبِّ إِنِّی دَعَوۡتُ قَوۡمِی لَیۡلࣰا وَنَهَارࣰا ﴿5﴾

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു.

കാരകുന്ന് & എളയാവൂര്

നൂഹ് പറഞ്ഞു: \"നാഥാ, രാവും പകലും ഞാനെന്റെ ജനത്തെ വിളിച്ചും.

فَلَمۡ یَزِدۡهُمۡ دُعَاۤءِیۤ إِلَّا فِرَارࣰا ﴿6﴾

എന്നിട്ട് എന്‍റെ വിളി അവരുടെ ഓടിപ്പോക്ക് വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു.

കാരകുന്ന് & എളയാവൂര്

\"എന്നാല്‍ എന്റെ ക്ഷണം അവരെ കൂടുതല്‍ അകറ്റുകയാണുണ്ടായത്.

وَإِنِّی كُلَّمَا دَعَوۡتُهُمۡ لِتَغۡفِرَ لَهُمۡ جَعَلُوۤا۟ أَصَـٰبِعَهُمۡ فِیۤ ءَاذَانِهِمۡ وَٱسۡتَغۡشَوۡا۟ ثِیَابَهُمۡ وَأَصَرُّوا۟ وَٱسۡتَكۡبَرُوا۟ ٱسۡتِكۡبَارࣰا ﴿7﴾

തീര്‍ച്ചയായും, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്‌.

കാരകുന്ന് & എളയാവൂര്

\"നീ അവര്‍ക്ക് മാപ്പേകാനായി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയുമായിരുന്നു. അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു. അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു.

ثُمَّ إِنِّی دَعَوۡتُهُمۡ جِهَارࣰا ﴿8﴾

പിന്നീട് അവരെ ഞാന്‍ ഉറക്കെ വിളിച്ചു.

കാരകുന്ന് & എളയാവൂര്

\"വീണ്ടും ഞാനവരെ ഉറക്കെ വിളിച്ചു.

ثُمَّ إِنِّیۤ أَعۡلَنتُ لَهُمۡ وَأَسۡرَرۡتُ لَهُمۡ إِسۡرَارࣰا ﴿9﴾

പിന്നീട് ഞാന്‍ അവരോട് പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി.

കാരകുന്ന് & എളയാവൂര്

\"പിന്നെ പരസ്യമായും വളരെ രഹസ്യമായും ഉദ്ബോധനം നല്‍കി.

فَقُلۡتُ ٱسۡتَغۡفِرُوا۟ رَبَّكُمۡ إِنَّهُۥ كَانَ غَفَّارࣰا ﴿10﴾

അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു.

കാരകുന്ന് & എളയാവൂര്

\"ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്.

یُرۡسِلِ ٱلسَّمَاۤءَ عَلَیۡكُم مِّدۡرَارࣰا ﴿11﴾

അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.

കാരകുന്ന് & എളയാവൂര്

\"അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വീഴ്ത്തിത്തരും.

وَیُمۡدِدۡكُم بِأَمۡوَ ٰ⁠لࣲ وَبَنِینَ وَیَجۡعَل لَّكُمۡ جَنَّـٰتࣲ وَیَجۡعَل لَّكُمۡ أَنۡهَـٰرࣰا ﴿12﴾

സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.

കാരകുന്ന് & എളയാവൂര്

\"സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും. അരുവികളൊരുക്കിത്തരും.”

مَّا لَكُمۡ لَا تَرۡجُونَ لِلَّهِ وَقَارࣰا ﴿13﴾

നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

കാരകുന്ന് & എളയാവൂര്

നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ക്ക് അല്ലാഹുവിന്റെ മഹത്വം ഒട്ടും അംഗീകരിക്കാനാവുന്നില്ലല്ലോ.

وَقَدۡ خَلَقَكُمۡ أَطۡوَارًا ﴿14﴾

നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ.

കാരകുന്ന് & എളയാവൂര്

നിങ്ങളെ വിവിധ ഘട്ടങ്ങളിലൂടെ സൃഷ്ടിച്ചു വളര്‍ത്തിയത് അവനാണ്.

أَلَمۡ تَرَوۡا۟ كَیۡفَ خَلَقَ ٱللَّهُ سَبۡعَ سَمَـٰوَ ٰ⁠تࣲ طِبَاقࣰا ﴿15﴾

നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്‌.

കാരകുന്ന് & എളയാവൂര്

അല്ലാഹു ഒന്നിനുമീതെ മറ്റൊന്നായി ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചതെങ്ങനെയെന്ന് നിങ്ങള്‍ കാണുന്നില്ലേ?

وَجَعَلَ ٱلۡقَمَرَ فِیهِنَّ نُورࣰا وَجَعَلَ ٱلشَّمۡسَ سِرَاجࣰا ﴿16﴾

ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

അതില്‍ വെളിച്ചമായി ചന്ദ്രനെ ഉണ്ടാക്കി. വിളക്കായി സൂര്യനെയും.

وَٱللَّهُ أَنۢبَتَكُم مِّنَ ٱلۡأَرۡضِ نَبَاتࣰا ﴿17﴾

അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹു നിങ്ങളെ ഭൂമിയില്‍നിന്ന് മുളപ്പിച്ചു വളര്‍ത്തി.

ثُمَّ یُعِیدُكُمۡ فِیهَا وَیُخۡرِجُكُمۡ إِخۡرَاجࣰا ﴿18﴾

പിന്നെ അതില്‍ തന്നെ നിങ്ങളെ അവന്‍ മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന്‍ പുറത്തു കൊണ്ട് വരികയും ചെയ്യുന്നതാണ്‌.

കാരകുന്ന് & എളയാവൂര്

പിന്നെ അവന്‍ നിങ്ങളെ അതിലേക്കുതന്നെ മടക്കുന്നു. വീണ്ടും നിങ്ങളെ പുനരുജ്ജീവിപ്പിച്ച് പുറപ്പെടുവിക്കുന്നതാണ്.

وَٱللَّهُ جَعَلَ لَكُمُ ٱلۡأَرۡضَ بِسَاطࣰا ﴿19﴾

അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹു നിങ്ങള്‍ക്കായി ഭൂമിയെ വിരിപ്പാക്കിയിരിക്കുന്നു.

لِّتَسۡلُكُوا۟ مِنۡهَا سُبُلࣰا فِجَاجࣰا ﴿20﴾

അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കുവാന്‍ വേണ്ടി.

കാരകുന്ന് & എളയാവൂര്

നിങ്ങള്‍ അതിലെ വിശാലമായ വഴികളിലൂടെ സഞ്ചരിക്കാന്‍.

قَالَ نُوحࣱ رَّبِّ إِنَّهُمۡ عَصَوۡنِی وَٱتَّبَعُوا۟ مَن لَّمۡ یَزِدۡهُ مَالُهُۥ وَوَلَدُهُۥۤ إِلَّا خَسَارࣰا ﴿21﴾

നൂഹ് പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഇവര്‍ എന്നോട് അനുസരണക്കേട് കാണിക്കുകയും ഒരു വിഭാഗത്തെ പിന്തുടരുകയും ചെയ്തിരിക്കുന്നു; അവര്‍ക്ക് (പിന്തുടരപ്പെട്ട നേതൃവിഭാഗത്തിന്‌) സ്വത്തും സന്താനവും മൂലം (ആത്മീയവും പാരത്രികവുമായ) നഷ്ടം കൂടുക മാത്രമാണുണ്ടായത്‌.

കാരകുന്ന് & എളയാവൂര്

നൂഹ് പറഞ്ഞു: \"എന്റെ നാഥാ! ഇവരെന്നെ ധിക്കരിച്ചു. എന്നിട്ടവര്‍ പിന്‍പറ്റിയതോ തന്റെ സ്വത്തും സന്താനവും വഴി നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കാത്തവനെയും.

وَمَكَرُوا۟ مَكۡرࣰا كُبَّارࣰا ﴿22﴾

(പുറമെ) അവര്‍ (നേതാക്കള്‍) വലിയ കുതന്ത്രം പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

\"അവര്‍ കൊടിയ കുതന്ത്രമാണ് കാണിച്ചത്.

وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمۡ وَلَا تَذَرُنَّ وَدࣰّا وَلَا سُوَاعࣰا وَلَا یَغُوثَ وَیَعُوقَ وَنَسۡرࣰا ﴿23﴾

അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്‌. വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്‌.

കാരകുന്ന് & എളയാവൂര്

\"അവര്‍ ജനത്തോടു പറഞ്ഞു: “നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ വെടിയരുത്. വദ്ദിനെയും സുവാഇനെയും യഗൂസിനെയും യഊഖിനെയും നസ്റിനെയും കൈവിടരുത്.”

وَقَدۡ أَضَلُّوا۟ كَثِیرࣰاۖ وَلَا تَزِدِ ٱلظَّـٰلِمِینَ إِلَّا ضَلَـٰلࣰا ﴿24﴾

അങ്ങനെ അവര്‍ വളരെയധികം ആളുകളെ വഴിപിഴപ്പിച്ചു. (രക്ഷിതാവേ,) ആ അക്രമകാരികള്‍ക്ക് വഴിപിഴവല്ലാതെ മറ്റൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ.

കാരകുന്ന് & എളയാവൂര്

\"അവരിങ്ങനെ വളരെപ്പേരെ വഴിപിഴപ്പിച്ചു. ഈ അതിക്രമകാരികള്‍ക്ക് നീ വഴികേടല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ.”

مِّمَّا خَطِیۤـَٔـٰتِهِمۡ أُغۡرِقُوا۟ فَأُدۡخِلُوا۟ نَارࣰا فَلَمۡ یَجِدُوا۟ لَهُم مِّن دُونِ ٱللَّهِ أَنصَارࣰا ﴿25﴾

അവരുടെ പാപങ്ങള്‍ നിമിത്തം അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവര്‍ നരകാഗ്നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോള്‍ തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ സഹായികളാരെയും അവര്‍ കണ്ടെത്തിയില്ല.

കാരകുന്ന് & എളയാവൂര്

തങ്ങളുടെ തന്നെ തെറ്റിനാല്‍ അവരെ മുക്കിക്കൊന്നു. പിന്നെ അവര്‍ നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അപ്പോള്‍ അല്ലാഹുവെ കൂടാതെ ഒരു സഹായിയെയും അവര്‍ക്കവിടെ കണ്ടുകിട്ടിയില്ല.

وَقَالَ نُوحࣱ رَّبِّ لَا تَذَرۡ عَلَى ٱلۡأَرۡضِ مِنَ ٱلۡكَـٰفِرِینَ دَیَّارًا ﴿26﴾

നൂഹ് പറഞ്ഞു.: എന്‍റെ രക്ഷിതാവേ, ഭൂമുഖത്ത് സത്യനിഷേധികളില്‍ പെട്ട ഒരു പൌരനെയും നീ വിട്ടേക്കരുതേ.

കാരകുന്ന് & എളയാവൂര്

നൂഹ് പ്രാര്‍ഥിച്ചു: \"നാഥാ! ഈ സത്യനിഷേധികളിലൊരുത്തനെയും ഈ ഭൂമുഖത്ത് ബാക്കിവെക്കരുതേ!

إِنَّكَ إِن تَذَرۡهُمۡ یُضِلُّوا۟ عِبَادَكَ وَلَا یَلِدُوۤا۟ إِلَّا فَاجِرࣰا كَفَّارࣰا ﴿27﴾

തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്‍റെ ദാസന്‍മാരെ അവര്‍ പിഴപ്പിച്ചു കളയും. ദുര്‍വൃത്തന്നും സത്യനിഷേധിക്കുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല.

കാരകുന്ന് & എളയാവൂര്

\"നീ അവരെ വെറുതെ വിട്ടാല്‍ ഇനിയുമവര്‍ നിന്റെ ദാസന്മാരെ വഴിപിഴപ്പിക്കും. തെമ്മാടികള്‍ക്കും നിഷേധികള്‍ക്കുമല്ലാതെ അവര്‍ ജന്മം നല്‍കുകയുമില്ല.

رَّبِّ ٱغۡفِرۡ لِی وَلِوَ ٰ⁠لِدَیَّ وَلِمَن دَخَلَ بَیۡتِیَ مُؤۡمِنࣰا وَلِلۡمُؤۡمِنِینَ وَٱلۡمُؤۡمِنَـٰتِۖ وَلَا تَزِدِ ٱلظَّـٰلِمِینَ إِلَّا تَبَارَۢا ﴿28﴾

എന്‍റെ രക്ഷിതാവേ, എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ.

കാരകുന്ന് & എളയാവൂര്

\"നാഥാ! എനിക്കും എന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികളായി എന്റെ ഭവനത്തില്‍ കടന്നുവരുന്നവര്‍ക്കും സത്യവിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും നീ പൊറുത്തു തരേണമേ! അതിക്രമികള്‍ക്ക് നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ!”