Main pages

Surah She that disputes [Al-Mujadila] in Malayalam

Surah She that disputes [Al-Mujadila] Ayah 22 Location Madinah Number 58

قَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّتِی تُجَـٰدِلُكَ فِی زَوۡجِهَا وَتَشۡتَكِیۤ إِلَى ٱللَّهِ وَٱللَّهُ یَسۡمَعُ تَحَاوُرَكُمَاۤۚ إِنَّ ٱللَّهَ سَمِیعُۢ بَصِیرٌ ﴿1﴾

തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.

ٱلَّذِینَ یُظَـٰهِرُونَ مِنكُم مِّن نِّسَاۤىِٕهِم مَّا هُنَّ أُمَّهَـٰتِهِمۡۖ إِنۡ أُمَّهَـٰتُهُمۡ إِلَّا ٱلَّـٰۤـِٔی وَلَدۡنَهُمۡۚ وَإِنَّهُمۡ لَیَقُولُونَ مُنكَرࣰا مِّنَ ٱلۡقَوۡلِ وَزُورࣰاۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورࣱ ﴿2﴾

നിങ്ങളില്‍ ചിലര്‍ ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നു. എന്നാല്‍ ആ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവര്‍ മാത്രമാണ് അവരുടെ മാതാക്കള്‍. അതിനാല്‍ നീചവും വ്യാജവുമായ വാക്കുകളാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും.

وَٱلَّذِینَ یُظَـٰهِرُونَ مِن نِّسَاۤىِٕهِمۡ ثُمَّ یَعُودُونَ لِمَا قَالُوا۟ فَتَحۡرِیرُ رَقَبَةࣲ مِّن قَبۡلِ أَن یَتَمَاۤسَّاۚ ذَ ٰ⁠لِكُمۡ تُوعَظُونَ بِهِۦۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِیرࣱ ﴿3﴾

തങ്ങളുടെ ഭാര്യമാരെ ളിഹാര്‍ ചെയ്യുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍നിന്ന് പിന്‍മാറുകയും ചെയ്യുന്നവര്‍; ഇരുവരും പരസ്പരം സ്പര്‍ശിക്കുംമുമ്പെ ഒരടിമയെ മോചിപ്പിക്കണം. നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊക്കെ നന്നായറിയുന്നവനാണ് അല്ലാഹു.

فَمَن لَّمۡ یَجِدۡ فَصِیَامُ شَهۡرَیۡنِ مُتَتَابِعَیۡنِ مِن قَبۡلِ أَن یَتَمَاۤسَّاۖ فَمَن لَّمۡ یَسۡتَطِعۡ فَإِطۡعَامُ سِتِّینَ مِسۡكِینࣰاۚ ذَ ٰ⁠لِكَ لِتُؤۡمِنُوا۟ بِٱللَّهِ وَرَسُولِهِۦۚ وَتِلۡكَ حُدُودُ ٱللَّهِۗ وَلِلۡكَـٰفِرِینَ عَذَابٌ أَلِیمٌ ﴿4﴾

ആര്‍ക്കെങ്കിലും അടിമയെ കിട്ടുന്നില്ലെങ്കില്‍ അവര്‍ ശാരീരിക ബന്ധം പുലര്‍ത്തും മുമ്പെ പുരുഷന്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. ആര്‍ക്കെങ്കിലും അതിനും കഴിയാതെ വരുന്നുവെങ്കില്‍ അയാള്‍ അറുപത് അഗതികള്‍ക്ക് അന്നം നല്‍കണം. നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം സംരക്ഷിക്കാനാണിത്. അല്ലാഹു നിശ്ചയിച്ച ചിട്ടകളാണിവ. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.

إِنَّ ٱلَّذِینَ یُحَاۤدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُوا۟ كَمَا كُبِتَ ٱلَّذِینَ مِن قَبۡلِهِمۡۚ وَقَدۡ أَنزَلۡنَاۤ ءَایَـٰتِۭ بَیِّنَـٰتࣲۚ وَلِلۡكَـٰفِرِینَ عَذَابࣱ مُّهِینࣱ ﴿5﴾

അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ തങ്ങളുടെ മുന്‍ഗാമികള്‍ നിന്ദിക്കപ്പെട്ടപോലെ നിന്ദിതരാകും. നാം വ്യക്തമായ തെളിവുകള്‍ അവതരിപ്പിച്ചുകഴിഞ്ഞിരിക്കുന്നു; ഉറപ്പായും സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്.

یَوۡمَ یَبۡعَثُهُمُ ٱللَّهُ جَمِیعࣰا فَیُنَبِّئُهُم بِمَا عَمِلُوۤا۟ۚ أَحۡصَىٰهُ ٱللَّهُ وَنَسُوهُۚ وَٱللَّهُ عَلَىٰ كُلِّ شَیۡءࣲ شَهِیدٌ ﴿6﴾

അല്ലാഹു സകലരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ദിവസം. അവരതൊക്കെ മറന്നിരിക്കാമെങ്കിലും അല്ലാഹു എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അല്ലാഹു സകലകാര്യങ്ങള്‍ക്കും സാക്ഷിയാണ്.

أَلَمۡ تَرَ أَنَّ ٱللَّهَ یَعۡلَمُ مَا فِی ٱلسَّمَـٰوَ ٰ⁠تِ وَمَا فِی ٱلۡأَرۡضِۖ مَا یَكُونُ مِن نَّجۡوَىٰ ثَلَـٰثَةٍ إِلَّا هُوَ رَابِعُهُمۡ وَلَا خَمۡسَةٍ إِلَّا هُوَ سَادِسُهُمۡ وَلَاۤ أَدۡنَىٰ مِن ذَ ٰ⁠لِكَ وَلَاۤ أَكۡثَرَ إِلَّا هُوَ مَعَهُمۡ أَیۡنَ مَا كَانُوا۟ۖ ثُمَّ یُنَبِّئُهُم بِمَا عَمِلُوا۟ یَوۡمَ ٱلۡقِیَـٰمَةِۚ إِنَّ ٱللَّهَ بِكُلِّ شَیۡءٍ عَلِیمٌ ﴿7﴾

ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് നീ മനസ്സിലാക്കുന്നില്ലേ? മൂന്നാളുകള്‍ക്കിടയിലൊരു രഹസ്യഭാഷണവും നടക്കുന്നില്ല; നാലാമനായി അല്ലാഹുവില്ലാതെ. അല്ലെങ്കില്‍ അഞ്ചാളുകള്‍ക്കിടയില്‍ സ്വകാര്യ ഭാഷണം നടക്കുന്നില്ല; ആറാമനായി അവനില്ലാതെ. എണ്ണം ഇതിനെക്കാള്‍ കുറയട്ടെ, കൂടട്ടെ, അവര്‍ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ അവരെന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് പുനരുത്ഥാന നാളില്‍ അവരെ ഉണര്‍ത്തുകയും ചെയ്യും. അല്ലാഹു സര്‍വജ്ഞനാണ്; തീര്‍ച്ച.

أَلَمۡ تَرَ إِلَى ٱلَّذِینَ نُهُوا۟ عَنِ ٱلنَّجۡوَىٰ ثُمَّ یَعُودُونَ لِمَا نُهُوا۟ عَنۡهُ وَیَتَنَـٰجَوۡنَ بِٱلۡإِثۡمِ وَٱلۡعُدۡوَ ٰ⁠نِ وَمَعۡصِیَتِ ٱلرَّسُولِۖ وَإِذَا جَاۤءُوكَ حَیَّوۡكَ بِمَا لَمۡ یُحَیِّكَ بِهِ ٱللَّهُ وَیَقُولُونَ فِیۤ أَنفُسِهِمۡ لَوۡلَا یُعَذِّبُنَا ٱللَّهُ بِمَا نَقُولُۚ حَسۡبُهُمۡ جَهَنَّمُ یَصۡلَوۡنَهَاۖ فَبِئۡسَ ٱلۡمَصِیرُ ﴿8﴾

വിലക്കപ്പെട്ട ഗൂഢാലോചന വീണ്ടും നടത്തുന്നവരെ നീ കണ്ടില്ലേ? പാപത്തിനും അതിക്രമത്തിനും ദൈവദൂതനെ ധിക്കരിക്കാനുമാണ് അവര്‍ ഗൂഢാലോചന നടത്തുന്നത്. അവര്‍ നിന്റെ അടുത്തുവന്നാല്‍ അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്ത വിധം അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു. എന്നിട്ട്: “ഞങ്ങളിങ്ങനെ പറയുന്നതിന്റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാത്തതെന്ത്” എന്ന് അവര്‍ സ്വയം ചോദിക്കുകയും ചെയ്യുന്നു. അവര്‍ക്കു അര്‍ഹമായ ശിക്ഷ നരകം തന്നെ. അവരതിലെരിയും. അവരെത്തുന്നിടം എത്ര ചീത്ത!

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا تَنَـٰجَیۡتُمۡ فَلَا تَتَنَـٰجَوۡا۟ بِٱلۡإِثۡمِ وَٱلۡعُدۡوَ ٰ⁠نِ وَمَعۡصِیَتِ ٱلرَّسُولِ وَتَنَـٰجَوۡا۟ بِٱلۡبِرِّ وَٱلتَّقۡوَىٰۖ وَٱتَّقُوا۟ ٱللَّهَ ٱلَّذِیۤ إِلَیۡهِ تُحۡشَرُونَ ﴿9﴾

വിശ്വസിച്ചവരേ, നിങ്ങള്‍ രഹസ്യാലോചന നടത്തുകയാണെങ്കില്‍ അത് പാപത്തിനും അതിക്രമത്തിനും പ്രവാചകധിക്കാരത്തിനും വേണ്ടിയാവരുത്. നന്മയുടെയും ഭക്തിയുടെയും കാര്യത്തില്‍ പരസ്പരാലോചന നടത്തുക. നിങ്ങള്‍ ദൈവഭക്തരാവുക. അവസാനം നിങ്ങള്‍ ഒത്തുകൂടുക അവന്റെ സന്നിധിയിലാണല്ലോ.

إِنَّمَا ٱلنَّجۡوَىٰ مِنَ ٱلشَّیۡطَـٰنِ لِیَحۡزُنَ ٱلَّذِینَ ءَامَنُوا۟ وَلَیۡسَ بِضَاۤرِّهِمۡ شَیۡـًٔا إِلَّا بِإِذۡنِ ٱللَّهِۚ وَعَلَى ٱللَّهِ فَلۡیَتَوَكَّلِ ٱلۡمُؤۡمِنُونَ ﴿10﴾

ഗൂഢാലോചന തീര്‍ത്തും പൈശാചികം തന്നെ. വിശ്വാസികളെ ദുഃഖിതരാക്കാന്‍ വേണ്ടിയാണത്. എന്നാല്‍ അല്ലാഹുവിന്റെ അനുമതിയില്ലാതെ അതവര്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا قِیلَ لَكُمۡ تَفَسَّحُوا۟ فِی ٱلۡمَجَـٰلِسِ فَٱفۡسَحُوا۟ یَفۡسَحِ ٱللَّهُ لَكُمۡۖ وَإِذَا قِیلَ ٱنشُزُوا۟ فَٱنشُزُوا۟ یَرۡفَعِ ٱللَّهُ ٱلَّذِینَ ءَامَنُوا۟ مِنكُمۡ وَٱلَّذِینَ أُوتُوا۟ ٱلۡعِلۡمَ دَرَجَـٰتࣲۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِیرࣱ ﴿11﴾

സത്യവിശ്വാസികളേ, സദസ്സുകളില്‍ മറ്റുള്ളവര്‍ക്കു സൌകര്യമൊരുക്കിക്കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ നീങ്ങിയിരുന്ന് ഇടം നല്‍കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൌകര്യമൊരുക്കിത്തരും. “പിരിഞ്ഞുപോവുക” എന്നാണ് നിങ്ങളോടാവശ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റ് പോവുക. നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا نَـٰجَیۡتُمُ ٱلرَّسُولَ فَقَدِّمُوا۟ بَیۡنَ یَدَیۡ نَجۡوَىٰكُمۡ صَدَقَةࣰۚ ذَ ٰ⁠لِكَ خَیۡرࣱ لَّكُمۡ وَأَطۡهَرُۚ فَإِن لَّمۡ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورࣱ رَّحِیمٌ ﴿12﴾

വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവദൂതനുമായി സ്വകാര്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യഭാഷണത്തിനു മുമ്പായി വല്ലതും ദാനമായി നല്‍കുക. അതു നിങ്ങള്‍ക്ക് പുണ്യവും പവിത്രവുമത്രെ. അഥവാ, നിങ്ങള്‍ക്ക് അതിന് കഴിവില്ലെങ്കില്‍, അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച.

ءَأَشۡفَقۡتُمۡ أَن تُقَدِّمُوا۟ بَیۡنَ یَدَیۡ نَجۡوَىٰكُمۡ صَدَقَـٰتࣲۚ فَإِذۡ لَمۡ تَفۡعَلُوا۟ وَتَابَ ٱللَّهُ عَلَیۡكُمۡ فَأَقِیمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِیعُوا۟ ٱللَّهَ وَرَسُولَهُۥۚ وَٱللَّهُ خَبِیرُۢ بِمَا تَعۡمَلُونَ ﴿13﴾

നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കു മുമ്പേ വല്ലതും ദാനം നല്‍കണമെന്നത് നിങ്ങള്‍ക്ക് വിഷമകരമായോ? നിങ്ങള്‍ അങ്ങനെ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തതിനാല്‍ നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത് നല്‍കുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

۞ أَلَمۡ تَرَ إِلَى ٱلَّذِینَ تَوَلَّوۡا۟ قَوۡمًا غَضِبَ ٱللَّهُ عَلَیۡهِم مَّا هُم مِّنكُمۡ وَلَا مِنۡهُمۡ وَیَحۡلِفُونَ عَلَى ٱلۡكَذِبِ وَهُمۡ یَعۡلَمُونَ ﴿14﴾

ദൈവകോപത്തിന്നിരയായ ജനത യുമായി ഉറ്റബന്ധം സ്ഥാപിച്ച കപടവിശ്വാസികളെ നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരോ ജൂതന്മാരില്‍ പെട്ടവരോ അല്ല. അവര്‍ ബോധപൂര്‍വം കള്ളസത്യം ചെയ്യുകയാണ്.

أَعَدَّ ٱللَّهُ لَهُمۡ عَذَابࣰا شَدِیدًاۖ إِنَّهُمۡ سَاۤءَ مَا كَانُوا۟ یَعۡمَلُونَ ﴿15﴾

അല്ലാഹു അവര്‍ക്ക് കൊടിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് തീര്‍ത്തും ചീത്ത തന്നെ.

ٱتَّخَذُوۤا۟ أَیۡمَـٰنَهُمۡ جُنَّةࣰ فَصَدُّوا۟ عَن سَبِیلِ ٱللَّهِ فَلَهُمۡ عَذَابࣱ مُّهِینࣱ ﴿16﴾

തങ്ങളുടെ ശപഥങ്ങളെ അവര്‍ ഒരു മറയായുപയോഗിക്കുകയാണ്. അങ്ങനെ അവര്‍ ജനങ്ങളെ ദൈവമാര്‍ഗത്തില്‍നിന്ന് തെറ്റിക്കുന്നു. അതിനാലവര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.

لَّن تُغۡنِیَ عَنۡهُمۡ أَمۡوَ ٰ⁠لُهُمۡ وَلَاۤ أَوۡلَـٰدُهُم مِّنَ ٱللَّهِ شَیۡـًٔاۚ أُو۟لَـٰۤىِٕكَ أَصۡحَـٰبُ ٱلنَّارِۖ هُمۡ فِیهَا خَـٰلِدُونَ ﴿17﴾

തങ്ങളുടെ സമ്പത്തോ സന്താനങ്ങളോ അല്ലാഹുവില്‍നിന്ന് രക്ഷ നേടാന്‍ അവര്‍ക്ക് ഒട്ടും ഉപകരിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. അവരവിടെ സ്ഥിരവാസികളായിരിക്കും.

یَوۡمَ یَبۡعَثُهُمُ ٱللَّهُ جَمِیعࣰا فَیَحۡلِفُونَ لَهُۥ كَمَا یَحۡلِفُونَ لَكُمۡ وَیَحۡسَبُونَ أَنَّهُمۡ عَلَىٰ شَیۡءٍۚ أَلَاۤ إِنَّهُمۡ هُمُ ٱلۡكَـٰذِبُونَ ﴿18﴾

അവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്പിക്കുന്ന ദിവസം അവര്‍ നിങ്ങളോട് ശപഥം ചെയ്യുന്നതുപോലെ അവനോടും ശപഥം ചെയ്യും. അതുകൊണ്ട് തങ്ങള്‍ക്ക് നേട്ടം കിട്ടുമെന്ന് അവര്‍ കരുതുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെ.

ٱسۡتَحۡوَذَ عَلَیۡهِمُ ٱلشَّیۡطَـٰنُ فَأَنسَىٰهُمۡ ذِكۡرَ ٱللَّهِۚ أُو۟لَـٰۤىِٕكَ حِزۡبُ ٱلشَّیۡطَـٰنِۚ أَلَاۤ إِنَّ حِزۡبَ ٱلشَّیۡطَـٰنِ هُمُ ٱلۡخَـٰسِرُونَ ﴿19﴾

പിശാച് അവരെ തന്റെ പിടിയിലൊതുക്കിയിരിക്കുന്നു. അങ്ങനെ അല്ലാഹുവെ ഓര്‍ക്കുന്നതില്‍ നിന്ന് അവനവരെ മറപ്പിച്ചിരിക്കുന്നു. അവരാണ് പിശാചിന്റെ പാര്‍ട്ടി. അറിയുക: നഷ്ടം പറ്റുന്നത് പിശാചിന്റെ പാര്‍ട്ടിക്കാര്‍ക്കുതന്നെയാണ്.

إِنَّ ٱلَّذِینَ یُحَاۤدُّونَ ٱللَّهَ وَرَسُولَهُۥۤ أُو۟لَـٰۤىِٕكَ فِی ٱلۡأَذَلِّینَ ﴿20﴾

അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെക്കുന്നവര്‍ പരമനിന്ദ്യരില്‍ പെട്ടവരത്രെ.

كَتَبَ ٱللَّهُ لَأَغۡلِبَنَّ أَنَا۠ وَرُسُلِیۤۚ إِنَّ ٱللَّهَ قَوِیٌّ عَزِیزࣱ ﴿21﴾

ഉറപ്പായും താനും തന്റെ ദൂതന്മാരും തന്നെയാണ് വിജയം വരിക്കുകയെന്ന് അല്ലാഹു വിധി എഴുതിക്കഴിഞ്ഞിരിക്കുന്നു. അല്ലാഹു സര്‍വശക്തനും അജയ്യനുമാണ്; തീര്‍ച്ച.

لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ وَيُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ أُو۟لَٰٓئِكَ حِزْبُ ٱللَّهِ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ ﴿22﴾

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവരോട് സ്നേഹബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാനാവില്ല. ആ വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം പിതാക്കന്മാരോ പുത്രന്മാരോ സഹോദരന്മാരോ മറ്റു കുടുംബക്കാരോ ആരായിരുന്നാലും ശരി. അവരുടെ മനസ്സുകളില്‍ അല്ലാഹു സത്യവിശ്വാസം സുദൃഢമാക്കുകയും തന്നില്‍നിന്നുള്ള ആത്മചൈതന്യത്താല്‍ അവരെ പ്രബലരാക്കുകയും ചെയ്തിരിക്കുന്നു. അവന്‍ അവരെ താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അതിലവര്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കും. അല്ലാഹുവിനെ സംബന്ധിച്ച് അവരും സംതൃപ്തരായിരിക്കും. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക; ഉറപ്പായും അല്ലാഹുവിന്റെ കക്ഷിക്കാര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍.